സിഡ്നി: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തു അധികൃതർക്ക് തലവേദനയാകുന്നു. ഗ്രീൻ ഹെഡ് ബീച്ചിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തുവാണ് കടൽത്തീരത്ത് കണ്ടെത്തിയത്. വസ്തു അപകടകരമായതെന്നാണ് നിഗമനം. വസ്തുവിന്റെ അടുത്തേക്ക് പോകുന്നതും സ്പർശിക്കുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്. അതിനിടെ എന്തിന്റെയോ യന്ത്രഭാഗമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാണാതായ മലേഷ്യൽ വിമാനമായ എംഎച്ച് 370ന്റെ അവശിഷ്ടമോ ഇന്ത്യ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ റോക്കറ്റിന്റെയോ ഭാഗമാണെന്നും അഭ്യൂഹമുയർന്നു.
വസ്തു എന്താണെന്നും എങ്ങനെ ഇവിടെയെത്തിയെന്നും കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും പൊലീസ് പറയുന്നു. ഏതെങ്കിലും സൈന്യത്തിന്റെയോ ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെയോ ഭാഗമാകാമെന്നും സംശയിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം സിലിണ്ടർ ഒബ്‌ജക്റ്റിന് 2.5 മീറ്റർ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിൽ നീളവുമുണ്ട്.
കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാനുള്ള സാധ്യതയുള്ളതിനാൽ ഓസ്‌ട്രേലിയയുടെ ബഹിരാകാശ ഏജൻസി അയൽ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.