“വ്യാജ ഡോക്ടറുടെ ചികിത്സയെത്തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. തിരുപ്പത്തൂർ ജില്ലയിൽ വാണിയമ്പാടി ജോടാങ്ഗുട്ടെ ഗ്രാമത്തിലെ ചക്രവർത്തിയുടെ മകൻ പ്രകാശാ(13)ണ് മരിച്ചത്.
പനി ബാധിച്ചതിനെത്തുടർന്ന് വീടിന് സമീപം പ്രവർത്തിക്കുന്ന ക്ലിനിക്കിലെ ഗോപിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി. പ്രകാശിന് പനി കുറയാനായി ഗോപി കുത്തിവെപ്പ് നടത്തി. വീട്ടിലെത്തിയതോടെ പനി കൂടി.
അവശനിലയിലായ പ്രകാശിനെ നാട്ടറൈപള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിൽവെച്ചുതന്നെ പ്രകാശ് മരിച്ചു. സംഭവത്തെത്തുടർന്ന് പ്രകാശിന്റെ അച്ഛൻ ചക്രവർത്തി പോലീസിൽ പരാതി നൽകി. പോലീസ് ഉടനെ ഗോപിയെ ചോദ്യംചെയ്തു.
ചോദ്യം ചെയ്യലിൽ ഗോപി വ്യാജ ഡോക്ടറാണെന്ന് പോലീസിന് ബോധ്യമായി. ഗോപിയുടെ പേരിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാണിയമ്പാടി ആശുപത്രിയിലേക്ക് മാറ്റി.”