മലയാള സിനിമാ ഗാനരംഗത്ത് ലാളിത്യത്തിന്റെയും കാവ്യസിദ്ധിയുടെയും പ്രതീകമായിരുന്ന പൂവച്ചല്‍ ഖാദര്‍ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ നമുക്ക് നല്‍കിയിട്ടും അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയ ആ എഴുത്തുകാരന്റെ ഓര്‍മകള്‍ എന്നും ഓരോ സംഗീത പ്രേമിയുടെയും മനസില്‍ അനശ്വരമാണ്.
‘അനുരാഗിണി ഇതാ…എന്‍’ എന്ന വരി മൂളുക പോലും ചെയ്യാത്ത മലയാളിയുടെ ദിവസങ്ങള്‍ കടന്നുപോകുന്നത് ചുരുക്കമാണ്. മലയാളി ഇന്നും മൂളുന്ന ഒട്ടേറെ മധുരാര്‍ദ്ര ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ മഷിത്തുമ്പില്‍ വിരിഞ്ഞു. വയലാര്‍-പി ഭാസ്‌കരന്‍-ഒഎന്‍വി-കവിത്രയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലാണ് പൂവച്ചല്‍ ഖാദര്‍ ചലച്ചിത്ര ഗാനരചന രംഗത്തേക്ക് എത്തുന്നത്. സ്വാഭാവികമായും പൂവച്ചലിന്റെ വരികള്‍ ആ മഹാരഥന്മാരുടേതുമായി താരതമ്യം ചെയ്യപ്പെട്ടു.
‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’ എന്ന വരി ഇന്ന് യുവതലമുറയ്ക്ക് പോലും പാടി മനസില്‍ പതിഞ്ഞ ഗാനമാണ്. ‘നാഥാ നീ വരും കാലൊച്ച കേട്ടു’ എന്ന ചാമരം സിനിമയിലെ ഗാനം ഇന്നും ഒഎന്‍വി യുടേതാണെന്ന് കരുതുന്ന ശ്രോതാക്കള്‍ നിരവധിയാണ്. താന്‍ എഴുതിയ പാട്ടുകള്‍ മറ്റു രചയിതാക്കളുടെ പേരില്‍ അറിയപ്പെട്ട ദുര്യോഗം പൂവച്ചല്‍ ഖാദറിനോളം മറ്റൊരാള്‍ക്കുമുണ്ടാകില്ല.
ചെറുപ്പം മുതല്‍ കവിതകളും നാടക ഗാനങ്ങളും എഴുതുമായിരുന്നു പൂവച്ചല്‍ ഖാദര്‍. 1973ല്‍ കവിത എന്ന ചിത്രത്തിന് കവിതാശകലങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് കാറ്റ് വിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ തുടരെ തുടരെ അവസരങ്ങള്‍ പൂവച്ചല്‍ ഖാദറിനെ തേടിയെത്തി.