നോയിഡ: ഭാര്യയെ ആലിംഗനം ചെയ്ത ശേഷം കൊലപ്പെടുത്തുന്നതിനായി വെടിയുതിർത്ത ഭർത്താവ് വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറി മരിച്ചു. മൊബൈൽ ഫോൺ കാണാനില്ലെന്ന തർക്കത്തിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊല്ലുന്നതിനായി ഭാര്യയെ നെഞ്ചോട് ചേർത്ത് ആലിംഗനംചെയ്ത ശേഷം വെടിയുതിർത്ത ഭർത്താവ് അതേ വെടിയുണ്ട നെഞ്ചിലേറ്റു മരിക്കുക ആയിരുന്നു. ഉത്തർപ്രദേശിലെ മോർദബാദ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അനക്പാൽ (40), ഭാര്യ സുമൻപാൽ (38) എന്നിവരാണ് മരിച്ചത്. ചണ്ഡീഗഡിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർക്ക് നാലുമക്കളാണുള്ളത്. ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്ക് പതിവായിരുന്നു. ഇതിനിടെയാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ നഷ്ടമായതിൽ തർക്കമുണ്ടായത്. തുടർന്ന് സുമൻപാലിനെ ആലിംഗനം ചെയ്ത ശേഷം അനക്പാൽ കൈയിൽ കരുതിയ തോക്കിൽനിന്ന് ഭാര്യയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാൽ ഭാര്യയുടെ ശരീരത്തിലൂടെ കടന്ന വെടിയുണ്ട അനക് പാലിന്റെയും നെഞ്ചുതുളച്ചു പുറത്തുവന്നു.
നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ പറഞ്ഞു. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടാല്ലത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇവരുടെ മക്കളുടെ സുരക്ഷ ബന്ധുക്കൾ ഏറ്റെടുത്തതായും പൊലീസ് വ്യക്തമാക്കി.