വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ കേസിൽ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം. ബന്ദിപൂർ ടൈഗർ റിസർവിലുള്ള പുലിയെ കൊന്നതിനാണ് രമേശ് എന്നയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഒരു കൃഷിയിടത്തിലെ സെക്യൂരിറ്റി ഗാർഡാണ് രമേശ്. ഇയാളുടെ വളർത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു. ഇതിൻ്റെ പ്രതികാരത്തിലായിരുന്നു കൊലപാതകം. പുലി വീണ്ടും വരുമെന്ന് കണക്കുകൂട്ടി രമേശ് നായയുടെ മൃതദേഹത്തിൽ കീടനാശിനി തളിച്ചു. കരുതിയതുപോലെ പുലി എത്തി മൃതദേഹം ഭക്ഷിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ പുലി കൊല്ലപ്പെട്ടത് വിഷം ഉള്ളിൽ ചെന്നാണ് എന്ന് മനസിലാക്കി. ഇതിനു പിന്നാലെ സംശയത്തിൻ്റെ പേരിൽ രമേശിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ രമേശ് കുറ്റം സമ്മതിക്കുകയും ചെയ്തു.