പാഴ്‌സലിൽ ലഹരിമരുന്നുണ്ടെന്നു ഭീഷണിപ്പെടുത്തി; പുറത്ത് പറഞ്ഞാൽ അവരെക്കൂടി ലഹരിക്കേസിൽ പ്രതികളാക്കുമെന്ന് മുന്നറിയിപ്പ്; റിസർവ് ബാങ്കിന്റെ പേരിൽ വനിതാ ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 4.73 കോടി രൂപ

0


ന്യൂഡൽഹി: ഡോക്ടർക്ക് വന്ന പാഴ്‌സലിൽ ലഹരിമരുന്നുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 4.73 കോടി രൂപ തട്ടിയെടുത്തു. ഡൽഹിയിലെ വനിതാ ഡോക്ടറുടെ മുഴുവൻ സമ്പാദ്യവുമാണ് തട്ടിപ്പുകാർ കൊണ്ടുപോയത്. മുംബൈ പൊലീസിന്റെയും റിസർവ് ബാങ്കിന്റെയും പേരിലായിരുന്നു തട്ടിപ്പ്. കേസ് അന്വേഷിക്കാൻ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മെയ്‌ 5നാണ് തട്ടിപ്പുകാർ വനിതാ ഡോക്ടറെ വലയിൽ വീഴ്‌ത്തിയത്. മുംബൈയിലെ ഫെഡെക്‌സ് കുറിയറിൽനിന്നാണെന്നു പറഞ്ഞ് ഡോക്ടർക്കു ഫോൺ കോൾ വന്നതോടെയാണ് തുടക്കം. ഡോക്ടറുടെ പേരിൽ അയച്ച പാഴ്‌സൽ മുംബൈ പൊലീസ് പിടികൂടിയെന്നും അതിൽ നിന്ന് 140 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്നും അറിയിച്ചു. പാഴ്‌സൽ അയച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ അന്ധേരി പൊലീസ് സ്റ്റേഷനിലെ സ്മിത പാട്ടീൽ എന്ന വനിതാ ഇൻസ്‌പെക്ടറുടെതാണെന്ന് പറഞ്ഞ് ഫോൺ നമ്പർ നൽകി പരാതി നൽകാൻ നിർദ്ദേശിച്ചു.

ഇൻസ്‌പെക്ടറെ ബന്ധപ്പെട്ട ഡോക്ടർ, അവർ പറഞ്ഞതു പ്രകാരം സ്‌കൈപ് ആപ്പ് ഫോണിൽ ഡൗൺലൗഡ് ചെയ്ത് കോൺഫറൻസ് കോളിൽ പങ്കെടുത്തു. ഡോക്ടർക്ക് വന്ന പാഴ്‌സലിൽ ലഹരിമരുന്നുണ്ടെന്നു കൂടാതെ ഡോക്ടറുടെ രേഖകൾ ഉപയോഗിച്ച് മുംബൈയിൽ 23 ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും പണം തട്ടിച്ചുവെന്നും അവർ ധരിപ്പിച്ചു. ഇതോടെ ഡോക്ടർ ആകെ ഭയന്നു പോയി. ഡോക്ടറുടെ പക്കലുള്ള പണം തട്ടിപ്പിലൂടെ ലഭിച്ചതല്ലെന്നു ബോധ്യപ്പെടുത്താൻ അതുമുഴുവൻ ആർബിഐയുടെ പരിശോധനയ്ക്കു നൽകാനും നിർദ്ദേശിച്ചു.

മറ്റാരെയും അറിയിക്കരുതെന്നും ആരെയെങ്കിലും അറിയിച്ചാൽ അവർകൂടി ലഹരിക്കേസിൽ പ്രതികളാകുമെന്നു സംഘം മുന്നറിയിപ്പു നൽകി. അങ്ങനെ, ഭർത്താവിനോടുപോലും പറയാതെ ജോയിന്റ് അക്കൗണ്ടിലുള്ളതടക്കം എല്ലാ നിക്ഷേപങ്ങളും ഡോക്ടർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതിനു ശേഷം മുംബൈ പൊലീസിലെ ഡിസിപി ബാൽസിങ് രാജ്പുത് ആണെന്നു പരിചയപ്പെടുത്തി സ്‌കൈപ്പിൽ വന്നയാൾ ബാങ്കിലൂടെ പണം കൈമാറാനുള്ള ആർടിജിഎസ് ഫോമുകൾ പൂരിപ്പിക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ മഹാരാഷ്ട്ര നർക്കോട്ടിക്‌സ് ഡിവിഷൻ, ആർബിഐ എന്നിവയുടെ സ്‌കൈപ് ഐഡികളും ഗ്രൂപ്പ് കോളിൽ ചേർന്നു.

ഡോക്ടറുടെ അക്കൗണ്ടിലെ മുഴുവൻ തുകയും ആർബിഐ അക്കൗണ്ടിലേക്കു മാറ്റാൻ ഇവർ നിർദ്ദേശിച്ചു. പരിശോധിച്ചശേഷം പണം തിരിച്ചു നൽകാമെന്ന് ഉറപ്പുനൽകി. ആദ്യം ഒരു കോടി രൂപ ആർടിജിഎസ് വഴി അയച്ച് സ്‌ക്രീൻഷോട്ട് നൽകാൻ പറഞ്ഞു. മൊത്തം 4.73 കോടി രൂപ കൈമാറിയപ്പോൾ ക്ലിയറൻസ് റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാൻ നിർദ്ദേശിച്ചു. എല്ലാ സ്‌കൈപ് ചാറ്റുകളും നീക്കംചെയ്യാൻ പറഞ്ഞതും ഡോക്ടർ അനുസരിച്ചു. ഈ മാസം 9 വരെ കാത്തിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here