അതിർത്തിയിൽ പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുന്നു

0

അതിർത്തിയിൽ പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുന്നു. ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തികളിലും അരുണാചൽ-സിക്കിം അതിർത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഹിമാചൽ-ഉത്തരാഖണ്ഡ് അതിർത്തിയിൽ നിന്ന് ഏഴ് കിലോമീറ്ററിനുള്ളിൽ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. ഇവിടെ ആളുകളെ അധിവസിപ്പിച്ചു തുടങ്ങി.

പുതിയ ഗ്രാമങ്ങൾ നിർമ്മിക്കുന്ന പ്രദേശങ്ങളിലെല്ലാം സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളിൽ ചെറിയ പട്രോൾ സംഘങ്ങൾ കൂടുതലായി എത്തിയിട്ടുണ്ട്. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളിൽ നിർമ്മിക്കുന്നത്. അരുണാചലിൽ കാമെങ് മേഖലയിൽ 2 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിർമ്മാണവും നടക്കുന്നുണ്ട്.

അടുത്തിടെ ചൈനയുടെ ഡ്രോൺ ഇന്ത്യൻ അതിർത്തിക്കടുത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എആർ500 സി എന്ന ഡ്രോൺ ഹെലികോപ്റ്റർ ഇന്ത്യൻ അതിർത്തിയിൽ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചൽ മേഖലയിൽ ഇന്ത്യയും അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here