തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചകിത്സ മേൽനോട്ടത്തിനായി ആരോഗ്യവകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് രാവിലെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും വീണ കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം.