കോഴിക്കോട്: കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുത ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. കുടിശ്ശിക ഉടൻ തീർക്കാമെന്ന സംസ്ഥാന ഐടി മിഷൻറെ ഉറപ്പ് നടപ്പാകാത്തതാണ് ഫ്യൂസ് ഊരാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക.
കഴിഞ്ഞ മാസം 31 നാണ് സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്. ഐ.ടി മിഷനാണ് ഇതിനായി പണം അനുവദിക്കേണ്ടത്. എന്നാൽ കുടിശ്ശികയായ 4000 രൂപ ഐ.ടി മിഷൻ ഇനിയും അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിച്ഛേദിച്ചത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ആദ്യത്തെ രണ്ട് ദിവസം രണ്ട് ദിവസം യു.പി.എസിന്റെ പവറിലാണ് സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ ഈ പവർ തീർന്നതോടെ അഞ്ചു ദിവസമായി ജനസേവന കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി കെ. എൻ ബാലഗോപാൽ സൂചിപ്പിച്ചിരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.