കോതമംഗലം: സഹപ്രവർത്തകന്റെ വിവാഹത്തിനു പോകാൻ താലൂക്കിലെ റവന്യു ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് ഇന്നലെ താലൂക്ക് ഓഫിസിന്റെയും വില്ലേജ് ഓഫിസുകളുടെയും പ്രവർത്തനം താളംതെറ്റി എന്ന് പരാതി. ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തിയ പലർക്കും ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിരാശരായി മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം. താലൂക്ക് ഓഫിസിലെ ക്ലാർക്കിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തഹസിൽദാർ ഉൾപ്പെടെ സഹപ്രവർത്തകർ തിരുവനന്തപുരത്തേയ്ക്കു പോയി.
തഹസിൽദാർ പോയത് എൽഎ തഹസിൽദാർക്കു ചുമതല കൈമാറിയാണു. 71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫിസിൽ 27 പേരാണു കഴിഞ്ഞ ദിവസം ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫിസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതിൽ 30 പേർ ഹാജരുണ്ടായി. എന്നാൽ, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥർ അവധിയെടുത്തതെന്നാണു തഹസിൽദാർ റേച്ചൽ കെ.വർഗീസിന്റെ വിശദീകരണം നൽകിയത്.