ഏഴ് നേതാക്കളുമായി ചര്‍ച്ച നടത്തി, ഇ പി ജയരാജന് ഓഫര്‍ നല്‍കിയില്ല: ശോഭാ സുരേന്ദ്രന്‍

0

പാലക്കാട്: കേരളത്തിലെ ഏഴ് കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ചുള്ള വിവാദം തുടരുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍. പോളിങ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് തന്റെ മകന്റെ ഫഌറ്റിലെത്തി ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് ഇ പി ജയരാജന്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തിലെ ഏഴ് പ്രഗത്ഭരായ നേതാക്കളെ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ജയരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന പഴഞ്ചൊല്ലിലൂടെയാണ് സംഭവത്തെ മുഖ്യമന്ത്രി ഉപമിച്ചത്. രാഷ്ട്രീയത്തിന്റെ ഭാഗമായി ആരെ കാണുന്നതിനും തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.അതേസമയം, പോളിങ് ദിനത്തില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം ശക്തമായി പ്രയോഗിക്കുകയാണ് യുഡിഎഫ്. ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. യഥാര്‍ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാകുമെന്നായിരുന്നു സതീശന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here