ദ്വാരകയിൽ എയർഹോസ്റ്റസിനെ മുൻ പൈലറ്റെന്ന് അവകാശപ്പെടുന്നയാൾ ബലാത്സംഗം ചെയ്തതായി പരാതി. ഡൽഹി ദ്വാരകയിലെ യുവതിയുടെ ഫ്‌ളാറ്റിൽവച്ചാണ് പീഡനം നടന്നതെന്ന് യുവതി ആരോപിച്ചു. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ ഹർജീതിനെതിരെയാണ് പരാതി.
നിലവിൽ ഹർജീത് ഒളിവിലാണെന്നാണ് റിപ്പോർട്ട്.ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു വർഷമായി പ്രതിക്കൊപ്പം ലിവിങ് റിലേഷനിലായിരുന്നു യുവതി. ഇരുവരും ഗുരുഗ്രാമിലെ ഫ്‌ളാറ്റിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീട് ആരോപണ വിധേയനായ പ്രതിയുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി മാറി താമസിക്കുകയായിരുന്നു. ജനുവരി 26-ാം തിയതി പ്രതി യുവതിയുടെ ഫ്‌ളാറ്റിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.
വിവരം പുറത്ത് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.ആരോപണ വിധേയനായ പ്രതി പൈലറ്റാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ പശ്ചാത്തലം പരിശോധിച്ച് വരികയാണ്. നിലവിൽ ഇയാൾ തൊഴിൽ രഹിതനാണെന്നാണ് ലഭിക്കുന്ന വിവരം.