ചെന്നൈ:തമിഴ്‌നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം.ആവശ്യവുമായി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി രാഷ്ട്രപതിയെ കണ്ടത്.
സർക്കാർ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരുംമുമ്പ് സഭ വിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങൾക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.മതേതരത്വത്തെ പരാമർശിക്കുന്ന ഭാഗങ്ങളും പെരിയാർ, ബി ആർ അംബേദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സർക്കാർ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ഗവർണർ ആർ എൻ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു. ഡിഎംകെ സംഘം രാഷ്ട്രപതിയെ സന്ദർശിച്ച സാഹചര്യത്തിൽ നാളെ ഡൽഹിക്ക് തിരിക്കാൻ ഗവർണറും തീരുമാനിച്ചിരിക്കുകയാണ്.