വീഡിയോ കോണിന് വായ്പ നൽകിയ കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവിനും ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അറസ്റ്റ് നിയമപ്രകാരമായിരുന്നില്ലെന്ന് കാട്ടിയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഡിസംബർ 23നായിരുന്നു സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യബാങ്കിന്റെ തലപ്പത്തിരിക്കുമ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് നൽകിയ വായ്പയിൽ ക്രമക്കേട് നടന്നുവെന്ന കേസിലായിരുന്നു അറസ്റ്റ്.
തങ്ങളുടെ അറസ്റ്റ് നിയമപ്രകാരമല്ലെന്ന് കോടതിയിൽ കൊച്ചാർ ദമ്പതികൾ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സെക്ഷൻ 17 എ അനുസരിച്ച് അനുമതി ആവശ്യമാണ്. എന്നാൽ ഇതില്ലാതെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നായിരുന്നു വാദം.
ആർബിഐ മാർഗനിർദ്ദേശങ്ങൾ, ബാങ്കിങ് റെഗുലേഷൻ ആക്ട്, ബാങ്കിന്റെ വായ്പാനയം എന്നിവ ലംഘിച്ച് വീഡിയോകോൺ ഗ്രൂപ്പിന്റെ കമ്പനികൾക്ക് 3250 കോടി രൂപ വായ്പ അനുവദിച്ചുവെന്ന് കാട്ടിയാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നൽകിയെന്നും ആരോപണമുണ്ടായിരുന്നു. വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂതും കേസിൽ പ്രതിയാണ്.