വിദ്യാർത്ഥിയെ ട്രെയിനിൽ ടി.ടി.ഇ മർദിച്ചെന്ന് പരാതി

0

വിദ്യാർത്ഥിയെ ട്രെയിനിൽ ടി.ടി.ഇ മർദിച്ചെന്ന് പരാതി. രാജഗിരി കോളജ് വിദ്യാർത്ഥിയായ കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ശാമിലിനാണ് ട്രെയിനിൽ ടി.ടി.ഇയുടെ മർദനമേറ്റത്. ചൊവ്വാഴ്ച മലബാർ എക്സ്‌പ്രസിൽ എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കുറ്റിപ്പുറത്തിനും ഷൊർണൂരിനുമിടക്കാണ് മർദനമേറ്റത്. ചുണ്ട് പൊട്ടി ചോര വന്നതോടെ റെയിൽവേ പൊലീസ് ഇടപെട്ടു. ഇവരുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിൽ പരാതി നൽകിയത്.

ജനറൽ ടിക്കറ്റിലാണ് ശാമിൽ കോഴിക്കോടുനിന്ന് യാത്ര തിരിച്ചത്. ഷൊർണൂരിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങി. തിരിച്ച് കയറാൻ വൈകിയതിനാൽ ഓടിത്തുടങ്ങിയ ട്രെയിനിൽ സ്ലീപ്പർ ക്ലാസിൽ ഓടിക്കയറേണ്ടി വന്നു. ടി.ടി.ഇ ഇത് ചോദ്യം ചെയ്തു. ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് മാറാൻ ടി.ടി.ഇ ആവശ്യപ്പെട്ടു. ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് മാറാനുള്ള സമയം ലഭിക്കും മുമ്പെ ടി.ടി.ഇ തന്നോട് മോശമായി പെരുമാറിയെന്ന് ശാമിൽ പറയുന്നു. മറ്റൊരു കമ്പാർട്ട്‌മെന്റിലേക്ക് മാറാൻ ശ്രമിക്കവെ ശുചിമുറിയുടെ ഭാഗത്തുവെച്ച് ടി.ടി.ഇ ശാമിലിനെ പിടിച്ചുതള്ളിയത്രെ.

ഇത് പ്രതിരോധിക്കാൻ ശ്രമിച്ച തന്നെ ശക്തമായി മുഖത്തടിച്ചതായി ശാമിൽ ഷൊർണൂർ റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ശാമിൽ ആലുവ റെയിൽവേ സ്റ്റേഷനിലിറങ്ങി ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് റെയിൽവേ ഏരിയ മാനേജർക്കും പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here