ചെന്നൈ : ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഇടവേളകൾക്കിടയിൽ അഞ്ചോളം വിവാഹം കഴിച്ച് നവവരന്മാരുടെ കൈയിൽ നിന്നും ബപണവും സ്വർണ്ണവും തട്ടുന്ന യുവതി പൊലീസിന്റെ പിടിയിൽ. പ്രണയം നടിച്ച് വിവാഹം കഴിച്ച് ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ കേസിലാണ് മധുര സ്വദേശി അഭിനയ(28) പൊലീസ് കസ്റ്റഡിയിലായത്. ഏറ്റവും അവസാനമായി യുവതി കബളിപ്പിച്ച താംബരം രംഗനാഥപുരത്തെ നടരാജന്റെ പണവും ആഭരണവും കവർന്ന കേസിലാണ് തട്ടിപ്പുകാരി പിടിയിലായിരിക്കുന്നത്.
പ്രണയം നടിച്ച് വിവാഹം കഴിച്ച് അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുമ്പാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്.പരിചയത്തെ തുടർന്ന് പ്രണയത്തിലായഇവർ ഓഗസ്റ്റിലാണ് വിവാഹിതരായത്.
തുടർന്ന് ഒക്ടോബർ 19-നാണ് അഭിനയയെ കാണാതാവുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അവർ മുങ്ങിയത്.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടരാജൻ താംബരം പൊലീസിൽ പരാതി നൽകി.പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റുചെയ്യുകയായിരുന്നു.ഇവരുടെ കൈയിൽ നിന്നും നാലുപവൻ ആഭരണം പിടിച്ചെടുത്തു.അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ജോലിക്കായി പലയിടത്തും തങ്ങുമ്പോൾ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ പേരിൽ 32 സിം കാർഡുകൾ ഉള്ളതായും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ പലരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
2011-ലാണ് ഇവർ വിവാഹ തട്ടിപ്പ് ആരംഭിക്കുന്നത്.അന്ന് മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ പത്തുദിവസത്തിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു.ഇതിലാണ് എട്ടു വയസ്സുള്ള കുട്ടിയുള്ളത്.അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെയും വിവാഹം കഴിച്ചു.പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു.തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്.