ജയിച്ചാലും പുറത്തെന്ന ബോധ്യത്തോടെ അഭിമാന നിമിഷത്തിൽ ജഴ്‌സി ഊരി; അതിവൈകാരികതയിലും ക്ഷമാപണത്തോടെ റഫറി രണ്ടാം മഞ്ഞകാർഡും ഉയർത്തി; ചുവപ്പ് കാർഡിന്റെ ഊഴത്തിന് മുൻപേ തോളിൽ തട്ടി വിൻസന്റ് അബൂബക്കറിന് അഭിനന്ദനവും

0



ലുസെയ്ൽ:കാനറികളെ തകർത്ത കാമറൂൺ പോരാട്ടത്തിന്റെ കുന്തമുനയായി മാറിയ വിൻസെന്റ് അബൂബക്കറായിരുന്നു ഇന്നലത്തെ മത്സരത്തിലൂടെ താരമായി മാറിയത്,മത്സരത്തിന്റെ ആദ്യം മുതൽ തന്നെ നന്നായി വിയർപ്പൊഴുക്കി അവസാനം ബ്രസീലിന്റെ വല കുലുക്കിയ കാമറൂൺ താരത്തിന്റെ ഗോളടിക്കുശേഷമുള്ള ആഘോഷവും ശ്രദ്ധേയമായി മാറി.വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്‌സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(10) പിറന്നത്.2002 ന് ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം.

എന്നാൽ ജയിച്ചാലും പുറത്താണെന്ന ബോധ്യം വിൻസെന്റ് അബൂബെക്കറിന് ഉണ്ടായിരുന്നു.അതിനാൽ തന്നെ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്‌സി ഊരിയായിരുന്നു കാമറൂൺ ക്യാപ്റ്റന്റെ ആഘോഷവും.പിന്നാലെ റഫറി ഇസ്മായിൽ എൽഫത്ത് ഓടിയെത്തി.അതിവൈകാരികത തളം കെട്ടിനിൽക്കുമ്പോഴും നിയമം നിയമം ആണല്ലോ. വിൻസന്റ് രണ്ടാം മഞ്ഞക്കാർഡും തുടർന്നു ചുവപ്പുകാർഡും കണ്ട് പുറത്തേക്ക്. ചുവപ്പുകാർഡ് ഉയർത്തുന്നതിനു മുൻപ് റഫറി ഇസ്മായിൽ എൽഫത്ത് ഹസ്തദാനം നൽകിയും ചേർത്തുനിർത്തിയും, തോളിൽ തട്ടിയും വിൻസന്റ് അബൂബക്കറിനെ അഭിനന്ദിച്ചത് വേറിട്ട കാഴ്ചയായി മാറി.ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബ്രസീൽ പ്രതിരോധക്കോട്ട തകർത്ത് കാനറികളുടെ നെഞ്ചകം തർത്ത ചാട്ടൂളി പോലെയുള്ള ഹെഡർ ഗോൾ നേടിയ കാമറൂൺ നായകനെ ചേർത്തുനിർത്തി അഭിനന്ദിക്കാതെ പുറത്തേക്കു യാത്രയാക്കുവാൻ ഇസ്മായിൽ എൽഫത്തിന് കഴിയുമായിരുന്നില്ലെന്ന് അതിലൂടെ വ്യക്തമായി.

കാമറൂൺ ഗോൾവലയ്ക്കു നേരെ 21 ഷോട്ടുകൾ പായിച്ച ബ്രസീലിന് ഒരു തവണ പോലും ലക്ഷ്യം നേടാൻ അവസരം കൊടുക്കാതെ കാത്തത് അവരുടെ പ്രതിരോധനിരയുടെ നിശ്ചയദാർഢ്യവും ഗോൾ കീപ്പർ ഡെവിസ് എപാസിയുടെ സൂപ്പർമാൻ പ്രകടനവുമാണ്. ബ്രസീലിന്റെ നിരന്തര മുന്നേറ്റങ്ങൾക്കിടെ ലഭിച്ച അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി കാമറൂണും കളംനിറഞ്ഞു. ആകെ 7 ഗോൾ ഷോട്ടുകളാണ് അവർ തൊടുത്തത്. അതിൽ വിൻസന്റിന്റെ മിന്നൽ ഹെഡറടക്കം 3 എണ്ണം ഓൺ ടാർഗറ്റായി. സെർബിയയ്‌ക്കെതിരെ സമനില പിടിച്ച ടീമിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ കാമറൂൺ ടീമിൽ ക്രിസ്റ്റഫർ വൂ, എൻസോ എബൊസോ, നിക്കോളാസ് എൻഗമാലൂ, വിൻസന്റ് അബൂബക്കർ എന്നിവരെ കോച്ച് റിഗൊബെർട് സോങ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. നിക്കൊളാസ് എൻകൂളോ, ജീൻ ചാൾസ് കാസ്റ്റലാറ്റോ, മാർട്ടിൻ ഹോംഗ്ല, കാൾ ടോക്കോ എകാംബി എന്നിവരുടെ സ്ഥാനം റിസർവ് ബെഞ്ചിലായി.

LEAVE A REPLY

Please enter your comment!
Please enter your name here