മുംബൈ: മഹാരാഷ്ട്രയിൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി ടൗണിന് സമീപം മലയോരമേഖലയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ 47 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ ലോണവാല ഹിൽ സ്റ്റേഷന് 14 കിലോമീറ്റർ അകലെ പഴയ മുംബൈ-പൂനെ ഹൈവേയിലെ മാജിക് പോയിന്റ് കുന്നിന് സമീപമാണ് അപകടം സംഭവിച്ചത്.
ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ സബർബൻ ചെമ്പൂരിൽ നിന്നുള്ള ഒരു കോച്ചിംഗ് ക്ലാസിലെ 49 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാവരും പത്താംക്ലാസ് വിദ്യാർഥികളാണ്. ലോണാവാലയിലേക്കാണ് വിദ്യാർഥികൾ വിനോദയാത്ര പോയത്.
അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളും ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിലാണ്.ചെമ്പൂർ ക്യാമ്പിലെ താമസക്കാരിയായ ഹിതിക ഖന്ന(17), സബർബൻ ഘാട്കോപ്പറിലെ അസൽഫ ഗ്രാമത്തിൽ താമസിക്കുന്ന രാജ് രാജേഷ് മാത്രെ (16) എന്നിവരാണ് മരിച്ചത്.