അതിർത്തി തർക്കത്തെ തുടർന്ന് ബന്ധുവിന്‍റെ കഴുത്തറുത്ത് യുവാവ്. അറുത്തുമാറ്റിയ തലയുമായി പ്രതിയുടെ സുഹൃത്തുക്കൾ സെൽഫിയെടുക്കുകയും ചെയ്തു. കനു മുണ്ഠ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. മുഖ്യ പ്രതിയും ഭാര്യയുമുൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തുനിന്നും കൊല്ലപ്പെട്ട യുവാവിന്‍റേതുൾപ്പെടെ അഞ്ചു മൊബൈൽ ഫോണുകളും രക്തം പുരണ്ട ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
യുവാവിന്‍റെ വീട്ടുകാർ കൃഷിസ്ഥലത്തു പണിക്ക് പോയിരുന്ന സമയത്താണ് അക്രമികൾ കൃത്യം നടത്തിയത്.വീട്ടുകാർ മടങ്ങി വന്നപ്പോഴേക്കും യുവാവിനെ കാണാനില്ലായിരുന്നു. പിന്നീട് പ്രതിയും സുഹൃത്തുക്കളും വീട്ടിൽക്കയറി യുവാവിനെ മർദിച്ച വിവരം അയൽവാസികൾ അറിയിക്കുകയായിരുന്നു.
തുടർന്ന് പിതാവ് പൊലീസിൽ പരാതിപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവിന്‍റെ ശരീരം കഴുത്തറ്റ നിലയിൽ തൊട്ടടുത്ത കാട്ടിൽ നിന്നും, 15 കിലോ മീറ്റർ അകലെയായി തലയും കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭൂമിയെച്ചൊല്ലി വർഷങ്ങളായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും പ്രതികളും തമ്മിൽ തർക്കത്തിലായിരുന്നു. അതിനെ ചൊല്ലി വഴക്കുകൾ പതിവായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.