ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ , സിയാല്‍ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ ഉദ്‌ഘാടനം 10 ന്‌

0


കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാല്‍ മറ്റാരു ബൃഹദ്‌ സംരംഭത്തിനു തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ 10 നു വൈകിട്ട്‌ അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.
രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയമാണ്‌ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനലിലൂടെ സിയാല്‍ സാക്ഷാത്‌കരിക്കുന്നത്‌. ബിസിനസ്‌ ജെറ്റ്‌ സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ്‌ സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ്‌ വേ പ്രവര്‍ത്തിക്കും. കുറഞ്ഞ ചെലവില്‍ ബിസിനസ്‌ ജെറ്റ്‌ യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാല്‍ മുന്നോട്ടുവയ്‌ക്കുന്നു.
നിലവില്‍ സിയാല്‍ രണ്ടു ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്‌. ആഭ്യന്തര യാത്രയ്‌ക്കു ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്‌ക്കു ടെര്‍മിനല്‍ മൂന്നും. രണ്ടാം ടെര്‍മിനലില്‍ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, രാജ്യത്തു സ്വകാര്യ ജെറ്റ്‌ ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ചു വിമാനത്താവളങ്ങളില്‍ ഒന്നായി സിയാല്‍ മാറും. സിയാല്‍ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ ആഭ്യന്തര, രാജ്യാന്തര ജെറ്റ്‌ ഓപ്പറേഷനുകള്‍ക്കു സജ്‌ജമാണ്‌. 40,000 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ ആകര്‍ഷകമായ അകച്ചമയങ്ങളുമായി ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ പൂര്‍ത്തിയായിട്ടുണ്ട്‌.
സ്വകാര്യ കാര്‍ പാര്‍ക്കിങ്‌ ഇടം, ൈഡ്രവ്‌ ഇന്‍ പോര്‍ച്ച്‌, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ചു ലോഞ്ചുകള്‍, ബിസിനസ്‌ സെന്റര്‍, ചെക്ക്‌-ഇന്‍, ഇമിഗ്രേഷന്‍, കസ്‌റ്റംസ്‌, ഹെല്‍ത്ത്‌, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്‌, ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ്‌ സംവിധാനം എന്നിവയും ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്‌. ഇതിനുപുറമെ, അതിസുരക്ഷ ആവശ്യമുള്ള വി.ഐ.പി. അതിഥികള്‍ക്കായി സേഫ്‌ ഹൗസും സജ്‌ജമാണ്‌. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ്‌ ഈ ടെര്‍മിനല്‍ പൂര്‍ത്തീകരിച്ചത്‌.
താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ്‌ ജെറ്റ്‌ യാത്ര ഒരുക്കുക എന്ന ആശയം ഇതിലൂടെ സാക്ഷാത്‌ക്കരിക്കപ്പെടുകയാണെന്നു സിയാല്‍ മാനേജിങ്‌ ഡയറക്‌ടര്‍ എസ്‌. സുഹാസ്‌ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍ പരമാവധി ചെലവ്‌ കുറച്ചു പണികഴിപ്പിച്ചിട്ടുള്ളതിനാല്‍ ചാര്‍ട്ടേര്‍ഡ്‌ വിമാനയാത്ര കാര്യക്ഷമവും ചെലവ്‌ കുറവുള്ളതുമാകും- അദ്ദേഹം പറഞ്ഞു.

സവിശേഷതകള്‍

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്‌ ജെറ്റ്‌ ടെര്‍മിനല്‍. വിസ്‌തീര്‍ണം: 40,000 ചതുരശ്രയടി.
രാജ്യാന്തര, ആഭ്യന്തര ബിസിനസ്‌ ജെറ്റ്‌ ഓപ്പറേഷനുകള്‍ക്കു സജ്‌ജം.
അതിസുരക്ഷാ വിഭാഗത്തിലുള്ള അതിഥികള്‍ക്കായി സേഫ്‌ ഹൗസ്‌.
സൗകര്യസമൃദ്ധമായ അഞ്ച്‌ ലോഞ്ചുകള്‍, ബിസിനസ്‌ സെന്റര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്‌, വിദേശ നാണയ വിനിമയ കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ്‌ കേന്ദ്രം.
കാറില്‍നിന്നു വിമാനത്തിലേക്കു രണ്ടു മിനിറ്റിലെത്താം; രാജ്യത്തെ ഏറ്റവും കുറഞ്ഞ ദൂരം.
വെറും 10 മാസംകൊണ്ടു നിര്‍മാണം പൂര്‍ത്തിയായി. ചെലവ്‌ 30 കോടി രൂപമാത്രം.
ജി-20 പോലുള്ള രാജ്യാന്തര സമ്മേളനങ്ങള്‍ക്കു വേദിയാകാന്‍ കൊച്ചിയെ പ്രാപ്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here