കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സൂചനകൾ. ഷാഫി പ്രതിയായ ചെമ്പറക്കി പീഡനക്കേസിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിക്കുന്നു. ഈ കേസിലെ പങ്കോട് ആശാരിമൂലയിൽ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മന്ത്രവാദത്തിന്റെ പേരിൽ എഴുപത്തഞ്ചുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്ന കേസിലാണ് അന്വേഷണം പുനരാരംഭിക്കുന്നത്.
ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തിൽ ആരോ കൈവിഷം നൽകിയിട്ടുണ്ടെന്നും ഇയാൾ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വീട്ടിൽവച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്. ഇത് ആഭിചാരക്രിയയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. പീഡനത്തെയും ശാരീരിക ഉപദ്രവത്തെയുംകുറിച്ച് ഓമന മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഓമനയെയും മകനെയും വിശദമായി ചോദ്യംചെയ്താൽ വ്യക്തത വരുമെന്ന് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. 2020ലാണ് ചെമ്പറുക്കി കേസിൽ ഷാഫിയും കൂട്ടാളികളും പിടിയിലായത്.
അന്നത്തെ കണ്ടെത്തൽ
പൂനെയിൽ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ഇവർ ഓർമ്മക്കുറവുള്ള വയോധികയെ വീട്ടിലെത്തിച്ചു. ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ വീട്ടിലെത്തിയ മനോജ് ഷാഫിയെ അടിച്ചോടിച്ചു.
വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട് ഇയാൾ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു. മുറിയിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയെടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടിൽ എത്തിച്ചു. മെഡിക്കൽ കോളേജിൽനിന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പ്രത്യേകസംഘം സംശയിക്കുന്നത്
ഓമനയുടെ വെളിപ്പെടുത്തലിൽ ഷാഫി ഇവിടെ എത്തിയത് ജോത്സ്യൻ ചമഞ്ഞാണെന്ന് വ്യക്തമാണ്. മകന് മദ്യത്തിൽ കൈവിഷം നൽകിയതായി ഇവരെ വിശ്വസിപ്പിച്ച് ആഭിചാരകർമ്മം നടത്തിയെന്നും ഇതിന്റെ ഭാഗമായായിട്ടാണ് സ്വകാര്യ ഭാഗങ്ങളിൽ മെഴുകുതിരി ഉരുക്കി പൊള്ളിക്കുകയും ദേഹത്ത് വരിഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തെന്നെല്ലാമാണ് പൊലീസ് സംശയിക്കുന്നത്.
മൃതദേഹങ്ങളിൽ ഒന്ന് പദ്മയുടേത്
ഇലന്തൂരിൽ കൊല്ലപ്പെട്ടത് കൊച്ചിയിൽനിന്ന് കാണാതായ ലോട്ടറി വില്പനത്തൊഴിലാളി പദ്മയുടെതാണെന്ന് ഉറപ്പായി. കണ്ടെടുത്ത മാംസഭാഗങ്ങളിൽ ഒന്നിന്റെ ഡി.എൻ.എഫലം ഇത് ഉറപ്പിച്ചു. 55 ശരീര ഭാഗങ്ങളുടെ പരിശോധനാ ഫലംകൂടി പുറത്തുവരാനുണ്ട്. ഈ മാസം പകുതിയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹേം വിട്ടുനൽകുന്നത് വൈകുകയാണെന്ന് ആരോപിച്ച് പദ്മയുടെ മകൻ രംഗത്ത് എത്തിയിരുന്നു.