കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി പതിനേഴുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവസംവിധായകനും സുഹൃത്തും അറസ്റ്റിൽ. യുവസംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം കുറവിലങ്ങാട് സ്വദേശിയായ പതിനേഴുകാരിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. കർണാടകയിലെ മടിവാളയിൽ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവർ തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തിൽ ഇവർ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും വലയിലാക്കിയത്.
എസ്ഐ വി.ആർ.അരവിന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഒ.കെ.സുരേഷ്, വിനീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ വി.മവ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.