കോഴിക്കോട്: വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിക്കിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.
വൈകിട്ട് ആറരയോടെ പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം. മർദ്ദനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് മാവേലിക്കരയില്‍ ഹോട്ടല്‍ ആറംഗ സംഘം അടിച്ച് തകര്‍ത്തിരുന്നു. വെള്ളൂര്‍കുളത്തിന് സമീപമുള്ള കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രതീഷ്ചന്ദ്രന്‍, അനുജയരാജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലുടമയുടെ പരാതിയില്‍ കണ്ടിയൂര്‍ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠന്‍, മനേഷ്, രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.