പാലക്കാട്; വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം അടിയന്തരസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദുഃഖം രേഖപ്പെടുത്തി.
അതേസമയം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വൈകിട്ട് 3 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.
അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസില്‍ 49 പേരും കെഎസ്ആര്‍ടിസിയില്‍ 51 പേരുമാണ് ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ബസ്.