വടക്കാഞ്ചേരി: ഒൻപതു ജീവനുകൾ പൊലിഞ്ഞ വടക്കാഞ്ചേരിയിലെ അപകടത്തിന്റെ ഞെട്ടലിൽ തന്നെയാണ് മലയാളികൾ. അപകടത്തിന് കാരണമായ ലുമിനസ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന രേഖകൾ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ബസ് ഇടിച്ചുകയറിയ കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനം ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
മോട്ടോര്‍വാഹനവകുപ്പിന്‍റെ എം പരിവാഹൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസ് എംവിഡിയുടെ കരമ്പട്ടികയില്‍ ആണ് എന്ന് എംവിഡി രേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് അമിതവേഗതയ്ക്ക് ഫൈന്‍ ചുമത്തിയ ഈ ബസ് ഇതുവരെ പിഴ അടച്ചിട്ടില്ല എന്നാണ് എം പരിവാഹൻ രേഖകള്‍ വ്യക്തമാക്കുന്നത്.
ഒമ്പത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായ ലുമിനസ് എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ‘ബ്ലാക്ക് ലിസ്റ്റിൽ’പ്പെട്ട വാഹനമാണ് എന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നത്. വാഹനത്തിനെതിരെ നിലവിൽ രണ്ട് കേസുകളുണ്ടെന്നാണ് രേഖകള്‍.
കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്. ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അടിമുടി വാഹന നിയമ ചട്ടങ്ങൾക്ക് വിരുദ്ധമായി പണിത വാഹനത്തിന്റെ ആദ്യ ഉടമ അരുണായിരുന്നു.