ബംഗളൂരു: നബി ദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് പോരുൾപ്പടെ പതിനെട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടിയുമായി പോലീസ് രംഗത്തുവന്നത്.
കസ്റ്റഡിയിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സമീപകാലത്ത് നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ പരിപാടിക്കിടെ വാൾ വീശിയതെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമപ്രകാരം നിയമവിരുദ്ധമായി കൂട്ടംചേരൽ, പൊതുസമാധാനം തടസ്സപ്പെടുത്തൽ, വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച കർണാടകയിൽ തീവ്രവലതുപക്ഷ സംഘടനകൾ വലിയ റാലി നടത്തിയിരുന്നു. ഏതാണ്ട് പതിനായിരത്തോളം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. അതിൽ ഭൂരിഭാഗവും വാൾ ചുഴറ്റി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു. പൊലീസുകാരെ കണ്ടിട്ടും അവർക്ക് കൂസലുണ്ടായില്ല.
കർണാടക മന്ത്രിയും ഭരണ കക്ഷി എം.എൽ.എമാരും വരെ റാലിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ വാൾ ചുഴറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.