കണ്ണൂർ: പയ്യന്നൂരിൽ നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൈകാര്യം ചെയ്ത് നാട്ടുകാർ. ബൈക്കുകളിലെത്തി നാട്ടുകാർക്ക് നേരെ ഭീഷണി മുഴക്കിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തരെയാണ് നാട്ടുകാർ കയ്യേറ്റം ചെയ്യുകയും പോലീസിനെ ഏൽപ്പിക്കുകയും ചെയ്തത്. നാല് ഇരുചക്ര വാഹനങ്ങളിൽ വന്ന എട്ടോളം പേരാണ് പയ്യന്നൂരിലെ കടകളിൽ കയറി ഭീഷണി മുഴക്കിയത്.
ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവർമാരുമടക്കമുള്ള നാട്ടുകാരാണ് ഭീഷണി മുഴക്കിയവരെ ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. സംഭവ സ്ഥലത്തു നിന്നും അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയിരുന്നു. നാല് പ്രവർത്തകർ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, തുറന്ന കടകൾക്ക് വ്യപാരി നേതൃത്വം സംരക്ഷണം നൽകാത്തത് വ്യാപാരികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
കണ്ണൂരിൽ വ്യാപക അക്രമമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തുന്നത്. റോഡ് ഉപരോധിച്ചും കടകൾ അടിച്ച് തകർത്തും വാഹനങ്ങളുടെ ചില്ല് തകർത്തുമാണ് പോപ്പുലർ ഫ്രണ്ടുകാരുടെ ആക്രമണം. കണ്ണൂരിൽ പത്രവാഹനത്തിന് നേരെയും ആർഎസ്എസ് കാര്യലയത്തിന് നേരെയും ബോംബേറിഞ്ഞു. വളപട്ടണം മേഖലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. 15 കാരിയായ പെൺകുട്ടിക്ക് ഇതിൽ പരിക്കേറ്റു. ആക്രമണങ്ങളെത്തുടർന്ന് കണ്ണൂരിൽ 25-ലധികം പോപ്പുലർ ഫ്രണ്ട് അക്രമികളെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്