കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേന വിശദീകരണവുമായി രംഗത്ത്. വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് വിഷയത്തിൽ നാവിക സേന വ്യക്തമാക്കുന്നത്.
അത് സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ട അല്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും സേന പറയുന്നു. നേവികസേനയുടെ വെടിയുണ്ട കുറച്ചുകൂടി വലുതാണെന്നും ഇത് ചെറുതാണെന്നും സേന പറയുന്നു. ആശുപത്രിയിലെത്തി വെടിയുണ്ട പരിശോധിച്ച ശേഷമാണ് നാവികസേനയുടെ വിശദീകരണം.
എന്നാൽ നാവികസേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റതാവാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എ.സി.പി പ്രതികരിച്ചു. അതേസമയം, വിശദമായ അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
സാധാരണഗതിയിൽ പരിശീലനം നടത്തുകയാണെങ്കിൽ നാവികസേനയുടെ അറിയിപ്പ് ഉണ്ടാകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും എത്താത്തതിനാൽ സംഭവത്തിൽ എത്രയും വേഗം അന്വേഷണം തുടങ്ങണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ചെവിക്ക് വെടിയേറ്റ ഇദ്ദേഹത്തെ ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സെബാസ്റ്റ്യൻ പ്രതികരിച്ചു. വെടിയേറ്റ് താൻ മറിഞ്ഞുവീണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.