റാഞ്ചി: ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊന്നു. ഝാർഖണ്ഡ് സ്വദേശികളായ റിച്ചാർഡ്, മെലനി മിൻസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജ്ഗാവ് ജാംതോലി ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സത്യേന്ദ്ര എന്ന യുവാവ് ദമ്പതികളെ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
സംഭവം നടക്കവെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഇവരുടെ മകനാണ് കൊലപാതക വിവരം നാട്ടുകാരെ അറിയിച്ചത്. വീട്ടിൽ സഹായത്തിന് നിന്ന ആളാണ് കൊലപാതകി എന്നും കുട്ടി പോലീസിന് മൊഴി നൽകി. പിന്നാലെ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടുക്കാരും സത്യേന്ദ്രയുമായി ഭക്ഷണവുമായി ബന്ധപ്പെട്ട് കലഹം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം പ്രതി മദ്യപിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് പറഞ്ഞു. ഇതോടെ ഇയാൾ കുടുംബത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.