ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍

0

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ്‌ കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്‌ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സഞ്‌ജയ്‌ ഖാന്‍(സജേഖാന്‍-38) എന്നിവരെയാണ്‌ കായംകുളം ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌. ചേപ്പാട്‌ ഉണ്ണി ഭവനത്തില്‍ രാധമ്മ(75)യുടെ രണ്ടു മാലകളാണ്‌ ഇവര്‍ കവര്‍ന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റ് 31 ന്‌ രാധമ്മ വീടിന്‌ മുന്നില്‍ നില്‍ക്കവെ ബൈക്കിലെത്തിയ സംഘം വഴി ചോദിക്കാന്‍ എന്ന വ്യാജേന ഇവരുടെ സമീപം ബൈക്ക്‌ നിര്‍ത്തി വിസിറ്റിങ്‌ കാര്‍ഡ്‌ കാണിച്ച്‌ മേല്‍വിലാസം ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച്‌ കടക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇവര്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക്‌ മോഷ്‌ടിച്ചതാണെന്ന്‌ കണ്ടെത്തിയിരുന്നു. കൊട്ടാരക്കരയില്‍ നിന്ന്‌ മോഷ്‌ടിച്ച മറ്റൊരു ബൈക്ക്‌ തൃശൂര്‍ രജിസ്‌ട്രേഷനാക്കി എറണാകുളത്ത്‌ ഉപേക്ഷിച്ചു. അവിടെ നിന്ന്‌ പള്‍സര്‍ ബൈക്ക്‌ മോഷ്‌ടിച്ച്‌ ചേപ്പാട്‌ എത്തി. മോഷണത്തിന്‌ ശേഷം പത്തനംതിട്ടയിലെത്തി ജുവലറിയില്‍ സ്വര്‍ണം വിറ്റു. മൂന്നു പവന്‍ സ്വര്‍ണം വിറ്റു കിട്ടിയ 1,03,000 രൂപ ഇവര്‍ പങ്കിട്ടെടുത്തു. രാത്രി തന്നെ അക്‌ബര്‍ ഷാ തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക്‌ പോയി.
രാധമ്മയുടെ കൈയില്‍ നല്‍കിയ വിസിറ്റിങ്‌ കാര്‍ഡ്‌ ഡിണ്ടിഗലിലുള്ള സ്‌ഥാപനത്തിന്റേതായിരുന്നു. ഈ കാര്‍ഡാണ്‌ പ്രതികളുടെ തമിഴ്‌നാട്‌ ബന്ധം സംശയിക്കാന്‍ കാരണമായത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇവര്‍ പോലീസ്‌ വലയിലായത്‌. മുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം ലോഡ്‌ജുകളും തമിഴ്‌നാട്ടിലെ വിവിധ സ്‌ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടാനായത്‌. ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്‌. ബാംബു കര്‍ട്ടന്‍ വില്‍പനയ്‌ക്ക് നടക്കുന്ന സജേഖാന്‍ അക്‌ബര്‍ഷായെ വിളിച്ചു വരുത്തിയ ശേഷം ഇരുവരും മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. വടക്കന്‍ ജില്ലക്കാരാണെന്ന്‌ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെന്ന്‌ പ്രതികള്‍ സമ്മതിച്ചതായി കരീലക്കുളങ്ങര എസ്‌.എച്ച്‌.ഒ: എം.സുധിലാല്‍ പറഞ്ഞു. മോഷണം നടത്തി ലഭിക്കുന്ന പണം മദ്യപാനത്തിനും ആഡംബര ജീവിതമാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നത്‌. അടുത്ത ദിവസം മറ്റൊരു കവര്‍ച്ചയ്‌ക്ക് പദ്ധതി ഇടുമ്പോഴാണ്‌ ഇവര്‍ പിടിയിലായത്‌. സജേഖാനെ താമരക്കുളത്തുള്ള വാടകവീട്ടില്‍ നിന്നും അക്‌ബര്‍ഷായെ തമിഴ്‌നാട്‌ ഏര്‍വാടിയില്‍ നിന്നും താമരക്കുളത്തേക്ക്‌ വരുന്നതിനിടയിലുമാണ്‌ പിടികൂടിയത്‌. മോഷ്‌ടിച്ച രണ്ടു ബൈക്കുകളും പോലീസ്‌ കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷനില്‍ രണ്ടും എറണാകുളം, കൊട്ടാരക്കര, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും ഇവരുടെ പേരിലുണ്ട്‌. വില്‍പന നടത്തിയ സ്വര്‍ണം ഇന്നലെ വൈകിട്ട്‌ ജുവലറിയില്‍ നിന്നും വീണ്ടെടുത്തു.
ഡി.വൈ.എസ്‌.പി: അലക്‌സ്ബേബിയുടെ നേതൃത്വത്തില്‍ എസ്‌.എച്ച്‌.ഒ: എം.സുധിലാല്‍, എസ്‌.ഐ: ഷെഫീഖ്‌, എ.എസ്‌.ഐ: ഷമ്മിസ്വാമിനാഥന്‍, സി.പി.ഒമാരായ ഗിരീഷ്‌.എസ്‌.ആര്‍, മണിക്കുട്ടന്‍, സജീവ്‌, വിനീഷ്‌, ഇയാസ്‌ഇബ്രാഹിം, ഷാജഹാന്‍, ദീപക്‌, വിഷ്‌ണു, അരുണ്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here