ആറു ലക്ഷം രൂപയ്‌ക്കു വാങ്ങിയ കാട്ടാനക്കൊമ്പ്‌ 12 ലക്ഷം രൂപയ്‌ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

0

ആറു ലക്ഷം രൂപയ്‌ക്കു വാങ്ങിയ കാട്ടാനക്കൊമ്പ്‌ 12 ലക്ഷം രൂപയ്‌ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. വള്ളക്കടവ്‌ തിരുവേലിക്കല്‍ ജിതേഷാണ്‌ വനം വകുപ്പിന്റെ പിടിയിലായത്‌. കുമളി റെയ്‌ഞ്ച്‌ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.
കഴിഞ്ഞ മാസം വള്ളക്കടവിനു സമീപം കരിമ്പാനിപ്പടിയില്‍ കാറില്‍ കച്ചവടത്തിനെത്തിച്ച ആനക്കൊമ്പ്‌ വനം വകുപ്പ്‌ പിടികൂടിയിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആളാണ്‌ ജിതേഷ്‌. കോടതിയില്‍ ജാമ്യത്തിനെത്തിയപ്പോഴാണ്‌ ജിതേഷിനെ പിടികൂടിയത്‌.
സുവര്‍ണഗിരിയില്‍ വാടകയ്‌ക്കു താമസിക്കുന്ന കണ്ണംകുളം കെ. അരുണ്‍ (34) കഴിഞ്ഞ മാസം അറസ്‌റ്റിലായിരുന്നു. കട്ടപ്പന ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്‌.
അരുണിന്റെ സഹോദരീ ഭര്‍ത്താവ്‌ ബിബിനുമായി ചേര്‍ന്നാണ്‌ ജിതേഷിന്റെ പക്കല്‍നിന്ന്‌ ആറ്‌ ലക്ഷം രൂപയ്‌ക്ക്‌ ആനക്കൊമ്പ്‌ വാങ്ങിയത്‌. ഇതില്‍ 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക്‌ അക്കൗണ്ട്‌ മുഖേനയും ജിതേഷിനു കൈമാറിയിരുന്നു. തുടര്‍ന്നാണ്‌ മറ്റൊരാള്‍ക്ക്‌ ആനക്കൊമ്പ്‌ 12 ലക്ഷം രൂപയ്‌ക്ക്‌ വില്‍പന നടത്താന്‍ നീക്കം നടത്തിയത്‌. 8.4 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പിന്‌ 130 സെ.മീ. അകം വ്യാസവും 124 സെ.മീ. പുറം വ്യാസവുമുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here