യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ അറസ്‌റ്റില്‍

0

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ അറസ്‌റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ ലിസ്‌റ്റില്‍പെട്ടുമായ കായംകുളം പത്തിയൂര്‍ എരുവ ജിജിസ്‌ വില്ലയില്‍ ആഷിഖ്‌(തക്കാളി ആഷിക്‌-27), മാന്നാര്‍ വലിയകുളങ്ങര ഗംഗോത്രി കണ്ണന്‍കുഴിയില്‍ വീട്ടില്‍ രജിത്ത്‌(22), ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ അരുണ്‍വിക്രമന്‍(26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂര്‍ വീട്ടില്‍ ഉമേഷ്‌(26)എന്നിവരാണ്‌ അറസ്‌റ്റിലായത്‌. എണ്ണയ്‌ക്കാട്‌ നെടിയത്ത്‌ കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദു(22)വിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ്‌ അറസ്‌റ്റ്. ശനിയാഴ്‌ച രാത്രി നന്ദുവിനെ കാണാനില്ലെന്ന്‌ കാട്ടി മാതാപിതാക്കള്‍ മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ നന്ദുവിനെ സ്‌കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പാണ്ഡവന്‍പാറയില്‍ നിന്നും ചെങ്ങന്നൂര്‍ പോലീസിന്റെ സഹായത്തോടെ മാന്നാര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഞ്ചാവ്‌ കച്ചവടത്തില്‍ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്‌ക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ്‌ തട്ടിക്കൊണ്ടുപോകലിന്‌ കാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു. നന്ദുവിനെ കാണാതാവുകയും മൊബൈല്‍ ഫോണ്‍ ആറിന്റെ തീരത്ത്‌ കിടന്ന്‌ കിട്ടിയതും ദുരൂഹതയ്‌ക്ക് കാരണമായിരുന്നു. എന്നാല്‍ ശനിയാഴ്‌ച രാത്രിയില്‍ നന്ദുവിനെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍ നിന്ന്‌ രക്ഷപെട്ട്‌ ഓടിയ നന്ദു അടുത്ത വീടിന്റെ മുകളില്‍ കയറി ഒളിച്ച്‌ രക്ഷപെടുകയായിരുന്നു. കായംകുളം, ഓച്ചിറ ഉള്‍പ്പെടെ സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടുതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുള്ളയാളാണ്‌ ആഷിക്‌.
മാന്നാര്‍ എസ്‌.എച്ച്‌.ഒ: ജി.സുരേഷ്‌കുമാറിന്റെ നിര്‍ദേശനുസരണം എസ്‌.ഐമാരായ അഭിരാം, ജോണ്‍തോമസ്‌, ശ്രീകുമാര്‍, അഭിലാഷ്‌, സി.പി.ഒ സിദ്ധിക്ക്‌ ഉല്‍ അക്‌ബര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. ഇവര്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here