വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് ചിലർ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ചിലർ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്നാണ്. സർക്കാരിനു നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്.
ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശമാണ് ഒരാൾ പ്രചരിപ്പിച്ചത്. ആരും ചടങ്ങിൽ പങ്കെടുക്കരുത് എന്നും നമ്മളിൽ ഒരാളും സഹായം വാങ്ങരുതെന്നും പ്രചരിപ്പിച്ചു.
ഇത് വൻ ചതി എന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കേ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും ഇത്തരം പൊള്ളത്തരങ്ങളിൽ ബലിയാടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു