ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽക്കൊയ്ത്ത് തുടരുന്നു. ഗെയിംസിലെ ആറാംദിനമായ ബുധനാഴ്ച വനിതകളുടെ 78 കിലോഗ്രാം ജൂഡോയിൽ തൂലിക മാൻ വെള്ളി നേടി. പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങും ഗുർദീപ് സിങും സ്ക്വാഷിൽ സൗരവ് ഘോഷാലും ഹൈജംപിൽ തേജസ്വിൻ ശങ്കറും വെങ്കലം നേടി. ഫൈനലിൽ സ്ക്വാട്ട്ലാൻഡിന്റെ സാറാ അഡ്ലിങ്ടണോടാണ് തൂലിക പരാജയപ്പെട്ടത്. സൗരവ് ഘോഷാൽ ഇംഗ്ലണ്ടിന്റെ ജെയിംസ് വിൽസ്ട്രോപ്പിനെ തോൽപ്പിക്കുകയായിരുന്നു (11-6, 11-1, 11-4).
ബോക്സിങ്ങിൽ നിഖാത് സരിനും ഹുസാമുദ്ദീൻ മുഹമ്മദും നീതു ഗംഗാസും സെമിഫൈനലിൽ എത്തി മെഡൽ ഉറപ്പിച്ചതോടെ ആറാംദിനവും ഇന്ത്യയ്ക്ക് അഭിമാനകരമായി.
ചൊവ്വാഴ്ച ഇന്ത്യയുടെ മിക്സഡ് ബാഡ്മിന്റൺ ടീം വെള്ളിനേടിയിരുന്നു. അഞ്ചു സ്വർണമടക്കം 18 മെഡലുമായി പട്ടികയിൽ ആറാമതാണ് ഇന്ത്യ. 42 സ്വർണവുമായി ഓസ്ട്രേലിയ മുന്നിൽനിൽക്കുന്നു.