റമ്മി ഗെയിം കളിച്ച് കടം കയറി; മുഖം മൂടി വെച്ച് മുന്‍ മുതലാളിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഡ്രൈവര്‍ അറസ്റ്റില്‍

0

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടാക്കിയ കടം തീര്‍ക്കാന്‍ മുന്‍ തൊഴിലുടമയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ചെന്നൈ വേളാച്ചേരിയിലാണ് സംഭവം. ശേഷാദ്രിപുരം സ്ട്രീറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 68കാരിയായ ഇന്ദുമതിയുടെ വീട്ടിലാണ് മുന്‍ ഡ്രൈവര്‍ ഇസ്മായില്‍ (36) മോഷ്ടിക്കാന്‍ കയറിയത്. ഇന്ദുമതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്മായിലും സുഹൃത്തും ചേര്‍ന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും മോഷണം നടത്തുകയായിരുന്നു.

ജൂലൈ 30നാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടില്‍ കവര്‍ച്ച നടത്തിയെന്ന പരാതിയുമായി ഇന്ദുമതി വേളാച്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്. മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ വീട്ടില്‍ കയറിയതാരാണെന്ന് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ വയോധികയുടെ വീടിന്റെ സമീപ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷണത്തിനു ശേഷം ഇവര്‍ മുഖംമൂടി ധരിച്ചിരുന്നില്ല എന്ന വിവരം പോലീസിന് ലഭിച്ചു. ഇത് കേസില്‍ വഴിതിരിവാകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇന്ദുമതിയെ കാണിച്ചതിലൂടെയാണ് മോഷണം നടത്തിയത് അവരുടെ മുന്‍ കാര്‍ ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് സംഘം ഇസ്മായിലിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. പോലീസ് വെള്ളിയാഴ്ചയാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. ഇസ്മായില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് സഹായിച്ച അബ്ദുള്‍ സലാമിനേയും പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ‘ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് അടിമയാണ് താനെന്നും, ഗെയിമുകള്‍ക്ക് പണം കണ്ടെത്താനും, ഗെയിം കളിക്കുന്നതിനിടയില്‍ ഉണ്ടായ കടങ്ങള്‍ വീട്ടാനും വേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്നും’ ഇസ്മായില്‍ പോലീസിനോട് പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുകയും, നിരവധി കുടുംബങ്ങള്‍ തകരുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ വരുത്തിവെക്കുന്ന വിപത്തിനെ കുറിച്ച് പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടും, കാര്യമായി ഫലം കണ്ടിട്ടില്ല. പിഎംകെയും, ബിജെപിയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. നടപടിയെടുക്കാന്‍ സര്‍ക്കാരിനായിരുന്നില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ആളുകള്‍ ആത്മഹത്യ വരെ ചെയ്യുകയാണെന്നും ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ ഉടന്‍ നിരോധിക്കണമെന്നും പിഎംകെ സംസ്ഥാന പ്രസിഡന്റ് അന്‍ബുമണി രാമദോസ് ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here