പെരുമ്പാവൂർ നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി. മീൻ മാർക്കറ്റ് വളപ്പ്, ഇവിഎം തിയറ്റർ പരിസരം, സാൻജോ ആശുപത്രിയുടെ പിൻവശം എന്നിവിടങ്ങളിലാണ് മാലിന്യം കിറ്റുകളിൽ നിറച്ച് തള്ളുന്നത്. മത്സ്യമാംസാവശിഷ്ടം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ മഴയിൽ അഴുകി ഇവിടമാകെ ദുര്‍ഗന്ധമാണ്. വാഹനങ്ങളിൽ എത്തിയാണ് മാലിന്യം തള്ളുന്നത്. മീൻ മാർക്കറ്റിനകത്ത് നഗരസഭ കൃത്യമായി മാലിന്യനീക്കം നടത്തുന്നില്ല. ബസ് സ്റ്റാന്‍ഡിനകത്ത് പ്ലാസ്റ്റിക് ഒഴികെയുള്ളവ സംസ്കരിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും കച്ചവടക്കാർ സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.