സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു പിൻവാങ്ങാൻ ശ്രമിക്കുന്ന ടെസ് ല സിഇഒ ഇലോൺ മാസ്ക്കിന് ഭീമമായ പിഴ ചുമത്തുമെന്ന് കോടതി. ഏറ്റെടുക്കൽ തീരുമാനത്തിൽ നിന്നു പിന്മാറാനുള്ള ഇലോണിന്റെ കേസിൽ കോടതി നടപടികൾ വേഗത്തിലാക്കണമെന്ന് ട്വിറ്റർ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
44 ബില്യൺ ഡോളറിനായിരുന്നു ടെസ് ല സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുക്കാൻ മുതിർന്നത്. ഡെലാവെയർ ചാൻസറിയിലെ കോടതിയിലുള്ള കേസിൽ രണ്ടു മാസത്തിനകം കോടതി നടപടികൾ പൂർത്തീകരിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം നീതീകരിക്കാനാവാത്തതാണെന്നും ഇലോൺ മസ്ക്കിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. കോടതിയെ ധിക്കരിക്കുന്നതിൽ അഹ്ളാദം പ്രകടിപ്പിക്കുന്ന ഇലോണിന്റെ നിലപാടാണ് കോടതി വിധി ക്ഷണിച്ചുവരുത്തിയത്.
കോടതിയെ ധിക്കരിക്കുന്ന ഇത്തരം അപൂർവമായ സന്ദർഭത്തിൽ കോടതിക്ക് അതിന്റേതായ വഴി സ്വീകരിക്കാൻ സാധിക്കുമെന്നും കേസ് കേട്ട ന്യായാധിപൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനിയുടെ ലയനം പൂർത്തീകരിക്കാനും മസ്ക്കിന്റെ സ്വത്ത് കണ്ടുകെട്ടാനുമായി റിസിവറെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിൽനിന്നു പിന്നോക്കംപോയ മസ്ക്കിനെതിരേ ട്വിറ്റർ കോടതിയെ സമീപിച്ചതും കരാർ യാഥാർഥ്യമാക്കാൻ ആവശ്യപ്പെട്ടതും. ഇതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. മുൻപും വിവാദങ്ങളിൽ ചാടിയ ചരിത്രമാണ് ഈ കോടീശ്വരനുള്ളത്.
സോളാർ സിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ എത്തിയ മസ്ക് അഭിഭാഷകനെ കളിയാക്കിയത് വൻ വിവാദമായിരുന്നു. തന്നെ വിചാരണ ചെയ്യുന്ന അവസരത്തിലായിരുന്നു ഈ അപൂർവ പ്രകടനം. കോടതിയോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ടെന്നും അറ്റോർണിയോട് അതില്ലെന്നും അയാൾ ഒരു ചീത്തമനുഷ്യനാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം.