കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്

0

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസ് കിട്ടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. നാളെ ഏതായാലും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ടെന്നും ബാക്കി കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ഐസക്കിന്റെ പ്രതികരണം.

ഞായറാഴ്ച വൈകുന്നേരമാണ് നോട്ടീസ് അയച്ചെന്ന വാർത്ത വന്നതെങ്കിലും, തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. 15 വർഷം മുൻപ് താൻ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറഞ്ഞിരുന്നു. നോട്ടീസ് കിട്ടിയാലും താൻ ഹാജരാകില്ലെന്നും, ഇഡി വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടേ എന്നും അദ്ദേഹം ഇന്നലെ നയം വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക് കുറിപ്പിന്റെ പൂർണരൂപം:

കിഫ്ബിക്കെതിരെ വീണ്ടും ഇ.ഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇ.ഡിയുടെ സമൻസ് കുറച്ചുമുമ്പ് ഇ-മെയിലിൽ ലഭിച്ചു. 13-07-2022ന് സ്പീഡ് പോസ്റ്റ് വഴി അയച്ചതാണുപോലും. അയച്ചത് ഞാൻ 15 വർഷം മുമ്പ് താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേൽവിലാസത്തിലും. അപ്പോൾ ഇ.ഡി ചില പത്രക്കാർക്കു സമൻസ് ലീക്ക് ചെയ്തു നൽകിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല. അപ്പോൾ കളി കാര്യമാണ്.

പക്ഷേ ഇ.ഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞുവെന്നാണ് എന്റെ ധാരണ. സി ആൻഡ് എ.ജിയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും ഇ.ഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ ആക്ഷേപങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ പുറപ്പാടിന്റെ ലക്ഷ്യമെന്ത്?

ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇ.ഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

എന്തൊക്കെയാണ് ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ?. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ ചട്ടലംഘനം, കള്ളപ്പണം തുടങ്ങിയവയൊക്കെ അന്വേഷിക്കാനുള്ള കേന്ദ്രസർക്കാർ ഏജൻസിയാണ്. കിഫ്ബി മസാലബോണ്ട് ഇറക്കിയതിൽ വിദേശനാണയ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന് മസാലബോണ്ട് എടുക്കാനുള്ള അധികാരം ഇല്ലായെന്നുള്ളതാണ് ആദ്യത്തെ വാദം. സംസ്ഥാന സർക്കാരിന് ഇല്ലായെന്നതു ശരി. പക്ഷേ കിഫ്ബിയെന്നാൽ സംസ്ഥാന സർക്കാരല്ല. കിഫ്ബി ഒരു ‘ബോഡി കോർപ്പറേറ്റ്’ ആണ്. നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.ഭരണഘടന പ്രകാരം വിദേശ വായ്പയും വിദേശനാണയവും സംബന്ധിച്ച് നിയമങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാരിനേ അധികാരമുള്ളൂ. അങ്ങനെ കേന്ദ്രസർക്കാർ നിർമ്മിച്ച നിയമമാണ് The Foreign Exchange Management Act (FEMA). ഫെമ നിയമപ്രകാരം വിദേശവായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ്വ് ബാങ്കിൽ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസർവ്വ് ബാങ്ക് ഒരു മാസ്റ്റർ സർക്കുലർ (RBI/FED/2015-16/15 FED (Master Direction No.5/2015-16)) പുറപ്പെടുവിച്ചു. മാസ്റ്റർ ഡയറക്ഷന്റെ മൂന്നാം വകുപ്പിലാണ് മസാലബോണ്ടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്. വകുപ്പ് (3.3.2) പ്രതിപാദിക്കുന്നത് ആർക്കൊക്കെ മസാലബോണ്ടുകൾ പുറപ്പെടുവിക്കാമെന്നതാണ്. അതുപ്രകാരം ബോഡി കോർപ്പറേറ്റുകൾക്ക് മസാലബോണ്ട് വായ്പയെടുക്കാനുള്ള അവകാശം ഉണ്ട്. (Any corporate or body corporate is eligible to issue such bonds….) കിഫ്ബി നിയമപ്രകാരം ഒരു ബോഡി കോർപ്പറേറ്റാണെന്നു നേരത്തേ പറഞ്ഞുവല്ലോ.

700 മില്യൺ ഡോളറിൽ താഴെയുള്ള മസാലബോണ്ടുകൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. നേരിട്ട് ഹാജരാകേണ്ടതില്ല. അംഗീകൃത ബാങ്ക് പോലുള്ള ഏജൻസികൾ വഴി അപേക്ഷകളും വിശദീകരണങ്ങളും നൽകിയാൽ മതി. റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള ചിട്ടകൾ പ്രകാരം ആക്സിസ് ബാങ്ക് വഴി അപേക്ഷ നൽകി. 2150 കോടി രൂപക്കുള്ള മസാലബോണ്ടുകൾ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂൺ ഒന്നിന് റിസർവ്വ് ബാങ്കിൽ നിന്ന് അനുമതിയും ലഭിച്ചു. കൂട്ടത്തിൽ ഒന്നു പറയട്ടെ. കിഫ്ബി വിവാദത്തിനുശേഷം ബോഡി കോർപ്പറേറ്റുകൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അവകാശം ചട്ട ഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. 2019 ജനുവരി 16-ന് ആർബിഐ ചട്ടം ഭേദഗതി ചെയ്തു. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ കഴിയില്ല. ഈ ഭേദഗതി വരുന്നതിനു മുൻപു തന്നെ കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നല്ലോ. അതുകൊണ്ട് കിഫ്ബി വായ്പക്ക് ചട്ടഭേദഗതി ബാധകമല്ല.

ഇന്ത്യയിൽ മസാലബോണ്ട് ഇറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്ഥാപനമല്ല കിഫ്ബി. ഉദാഹരണത്തിന് കിഫ്ബിയുടേതിനു സമാനമായ ലീഗൽ സ്റ്റാറ്റസുള്ള സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ നാഷനൽ ഹൈവേ അഥോറിറ്റി (എൻഎച്ച്എ.ഐ). എൻഎച്ച്എ.ഐക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകുകയും അവർ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. KIIFB എടുത്തത് മാത്രം FEMA ലംഘനവും കള്ളപ്പണവും ആകുന്നത്?

റിസർവ്വ് ബാങ്കിൽ നിന്ന് അനുമതി വാങ്ങുക മാത്രമല്ല, എല്ലാ മാസവും വായ്പാ പണത്തിന്റെ ഉപയോഗം സംബന്ധിച്ച് നിശ്ചിത ഫോമിൽ റിസർവ്വ് ബാങ്കിനു സമർപ്പിക്കുന്നുമുണ്ട്. ഇതുവരെ റിസർവ്വ് ബാങ്ക് ഇതിൽ എന്തെങ്കിലും അനധികൃതമായിട്ടുള്ളതു കണ്ടിട്ടില്ല. റിസർവ്വ് ബാങ്ക് ഇതുവരെ കാണാത്ത ഫെമ ലംഘനമാണ് ഇ.ഡി കഴിഞ്ഞ രണ്ടു വർഷമായി കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കൂടുതൽ വിശദീകരണത്തിനായി എന്നെ വിളിപ്പിച്ചിരിക്കുകയാണ്. ഫെമ ഒരു സിവിൽ നിയമം ആയതുകൊണ്ടായിരിക്കാം കേസിന് എരിവും പുളിയും നൽകാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമംകൂടി എടുത്തു വീശാൻ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖലാ ബാങ്കുകൾ വഴിയാണ് കെ.വൈ.സി എല്ലാം പരിശോധിച്ച് മസാലബോണ്ടിൽ പണം നിക്ഷേപിക്കുന്നത്. ഈ പണമാവട്ടെ കിഫ്ബിയിൽ നിന്നു നൽകുന്നത് ബാങ്കുകളിലൂടെ പൊതുമേഖലാ നിർവ്വഹണ ഏജൻസികൾക്കാണ്

LEAVE A REPLY

Please enter your comment!
Please enter your name here