നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ശരീഫ് കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ചന്തക്കുന്ന് സ്വദേശി കൂത്രാടൻ അജ്മലിനെ (30) നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.
മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ നിർദേശപ്രകാരം മൈസൂരുവിൽ നിന്നു ഷാബാ ശരീഫിനെ തട്ടിക്കൊണ്ടു വന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് അജ്മൽ. തട്ടിക്കൊണ്ടു വരാൻ ഉപയോഗിച്ച അജ്മലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വാനും കാറും കസ്റ്റഡിയിലെടുത്തു. സംഭവശേഷം വാൻ അജ്മൽ വിറ്റിരുന്നു.
ഇപ്പോഴത്തെ ഉടമസ്ഥൻ വഴിക്കടവ് സ്വദേശിയുടെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. ഒളിവിലുള്ള പ്രതി കൈപ്പഞ്ചേരി ഫാസിലിന്റെ മാതാവിന്റെ പേരിലാണ് കാർ. പ്രതിയെ മൈസൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.