മൈസൂരു: കബനി തടാകത്തിന് സമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞിനെ അമ്മപ്പുലിക്കൊപ്പം ഒന്നിപ്പിച്ച് വനപാലകർ. നാഗർഹോള കടുവാസങ്കേതത്തിന് സമീപം സ്വകാര്യഭൂമിയിലാണ് ഒന്നരവയസ്സുള്ള ആൺപുലിക്കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലിക്കുഞ്ഞിനെ കണ്ട പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുക ആയിരുന്നു. തുടർ്‌ന് മരപ്പലകകളുപയോഗിച്ച് ബാരിക്കേഡ് തീർത്ത് പുലിക്കുഞ്ഞിന് സുരക്ഷയൊരുക്കി. തുടർന്ന് കാവലുമേർപ്പെടുത്തി. തോക്കുമായി അഞ്ച് വനപാലകരാണ് കാവൽനിന്നത്. ബുധനാഴ്ച രാവിലെ അമ്മപ്പുലിയെത്തി ബാരിക്കേഡ് തകർത്ത് കുഞ്ഞിനെയെടുത്ത് പോകുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച പുലിക്കുഞ്ഞിന്റെ ചിത്രം സഹിതം നാഗർഹോളെ കടുവസങ്കേതം അധികൃതർ ട്വിറ്ററിൽ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.