മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സുള്ള്യ താലൂക്കിലെ ദൊഡ്ഡകുമേരിയിൽ നിന്ന് 1.3 കിലോമീറ്റർ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിൽനിന്ന് 20-30 കിലോമീറ്റർ ചുറ്റളവിൽ വരെ തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു.
താലൂക്കിലെ സാമ്പാജെ, ഗൂനഡ്ക, തൊടികാന, പേരാജെ, പത്തുകുഞ്ഞ, കുണ്ടാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്.സുള്ള്യ താലൂക്കിൽ ജൂൺ 25 മുതൽ ഭൂചലനം പതിവാണ്. ജൂൺ 25, 28, ജൂലൈ ഒന്ന് തീയതികളിൽ വ്യത്യസ്ത തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞദിവസം കാസർക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.