ന്യൂഡൽഹി: നിയമ വിദ്യാർത്ഥിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഓടയിൽ നിന്നും കണ്ടെത്തി. ഡൽഹിയിലെ സിദ്ദിഥ് നഗറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂൺ 26 മുതൽ കാണാതായ യാഷ് റസ്തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ജൂൺ 26ന് വൈകുന്നേരം വീട്ടിൽ നിന്ന് സ്വന്തം സ്‌കൂട്ടറിൽ പുറത്തേക്ക് പോയതിന് ശേഷം യാഷ് മടങ്ങിവന്നില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
കേസിൽ അലിഷാൻ, സലിം, ഷാവേസ് എന്നിങ്ങനെ മൂന്ന് പ്രതികളാണുള്ളതെന്ന് സംഭവസ്ഥലത്ത് എത്തിയ എസ്‌പി വിനീത് ഭട്നഗർ പറഞ്ഞു. പ്രതികൾക്ക് യാഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇവരുടെ വീഡിയോ ചിത്രികരിച്ച ശേഷം അത് ഗേ ആപ്പിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാഷ് 40,000 രൂപ കൈക്കലാക്കിയിരുന്നു.
കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് യാഷിനെ വകവരുത്താൻ പ്രതികൾ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്വകാര്യ ചിത്രങ്ങൾ കാണിച്ചുള്ള ഭീഷണിയുയർന്നപ്പോൾ ഷാവേസ് ആണ് യാഷിനെ വിളിച്ചുവരുത്തിയത്. തർക്കത്തിനൊടുവിലാണ് അലിഷാനും ഷാവേസും ചേർന്ന് കൊലപാതകം നടത്തിയത്.
പിന്നീട് സലീമിന്റെ സഹായത്തോടെയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 364ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.