തൃക്കരിപ്പൂർ: ജില്ല ലീഗ് ഫുട്ബാൾ സൂപ്പർ ലീഗ് ഫൈനൽ വെള്ളിയാഴ്ച മുതൽ മൂന്നുദിവസങ്ങളിലായി നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടക്കും. കേരള ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 42 ടീമുകൾ നാല് ഡിവിഷനുകളിലായി ഗ്രൂപ്പിൽ മത്സരിച്ച് വിജയിച്ച ടീമുകളാണ് സൂപ്പർ ലീഗിൽ മാറ്റുരക്കുന്നത്. വൈകീട്ട് മൂന്ന്, 4.45 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ. ഉപ്പള, പടന്ന, കാസർകോട്, നടക്കാവ് എന്നീ വേദികളിൽ ആരംഭിച്ച ലീഗ് ചാമ്പ്യൻഷിപ് പ്രതികൂല കാലാവസ്ഥയും സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പും കാരണം ഇടവേള ഉണ്ടായി. ഇതര വേദികളിൽ മത്സരം നടത്താൻ അനുകൂല സാഹചര്യം ലഭിക്കാതെ വന്നപ്പോൾ മുഴുവൻ മത്സരങ്ങളും നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് സോണുകളിലായി അഞ്ചുവീതം ടീമുകൾ ഒന്നാം ഡിവിഷനിൽ ഏറ്റുമുട്ടി. മൂന്ന് ഡിവിഷനിലെയും ഗ്രൂപ് ജേതാക്കളായ ഷൂട്ടേഴ്സ് യുനൈറ്റഡ് പടന്ന, ബാജിയൊ ഫാൻസ് ഉദുമ, ബ്രദേഴ്സ് മൊഗ്രാൽ എന്നീ ടീമുകൾ സൂപ്പർ ലീഗ് മത്സരങ്ങളിൽ ഏറ്റുമുട്ടും. 12 ടീമുകൾ പങ്കെടുത്ത രണ്ടാം ഡിവിഷനിലെ മത്സരത്തിൽ ജേതാക്കളായ അൽ ഹുദ ബീരിച്ചേരി, യുനൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പട്ളയുമായാണ് മത്സരിക്കുക. അഞ്ച് ടീമുകൾ മാത്രം ഉൾപ്പെട്ട് സിംഗ്ൾ ഗ്രൂപ്പിലായി നടന്ന മൂന്നാം ഡിവിഷനിൽ മെട്ടമ്മൽ ബ്രദേഴ്സ് മൂന്നാം ഡിവിഷൻ ചാമ്പ്യന്മാരായി. നോർത്ത്-സൗത്ത് സോൺ ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടിയ നാലാം ഡിവിഷനിൽ ബാച്ചിലേഴ്സ് പുത്തൂർ, നെരൂദ കുറ്റിക്കോലുമായി ഏറ്റുമുട്ടും