നെയ്യാറ്റിൻകര: സുസ്മിത കൊലക്കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്. പള്ളിച്ചൽ നരുവാമൂട് മുക്ക് നട കുളങ്ങരക്കോണം സോനു നിവാസിൽ കുമാറി(48)നെ ആണ് ജീവപര്യന്തം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ മൈനറായ കുട്ടികൾക്ക് നൽകാനും പിഴ അടയ്ക്കാത്തപക്ഷം ഒരുവർഷം തടവും വിധിയിൽ നിഷ്കർഷിച്ചിട്ടുണ്ട്.
2016 ജൂൺ അഞ്ചിനാണ് കേസിനസ്പദമായ സംഭവം. അന്നേദിവസം വൈകി നാലുമണി കഴിഞ്ഞ് നേമം ശിവൻകോവിലിന് സമീപം ചാനൽ ബണ്ട് റോഡിലാണ് കൊല നടന്നത്. പ്രതി കുമാർ കൊല്ലപ്പെട്ട സുസ്മിതയുടെ ഭർത്താവാണ്. രണ്ട് കുട്ടികളുമുണ്ട്. റിട്ടയേർഡ് സബ് ഇൻസ്പെക്ടറായിരുന്ന ബോധേശ്വരൻ നായരുടെ മകളാണ് കൊല്ലപ്പെട്ട സുസ്മിത.
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന പ്രതി കുമാർ ജോലിയിൽനിന്ന് പിരിഞ്ഞുവന്ന ശേഷം സുസ്മിതയും മക്കളുമൊത്ത് നേമം ഫാർമസി റോഡിൽ ലളിത നിവാസിൽ താമസിക്കുകയായിരുന്നു. മദ്യപാനിയും ഉപദ്രവകാരിയുമായ പ്രതി സുസ്മിതയെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കുക പതിവാക്കി. തുടർന്ന് സുസ്മിതയും കുട്ടികളും സമീപത്തെ പിതാവിന്‍റെ ശിവഗംഗ വീട്ടിൽ താമസം മാറി. കുമാർ നരുവാമൂടുള്ള സോനുനിവാസിലേക്കും താമസം മാറിയിരുന്നു.