ചെന്നൈ: സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ധനുഷ്. ധനുഷിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കുന്നത്. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റു വിവിധ മേഖലകളിലും നടന്‍ ശ്രദ്ധേയ സംഭാവനകൾ നൽകിയിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരമാണ് ധനുഷ്.
പിതാവ് കസ്തൂരി രാജയുടെ സംവിധാനത്തില്‍ തുളളുവതോ ഇളമൈയിലൂടെ സിനിമാജീവിതം ആരംഭിച്ച ധനുഷ് അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ കൂടുതലായും ചെയ്തിരുന്നത്. ആദ്യ സിനിമ ഒരു സ്‌കൂള്‍ കാല പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരുന്നത്.
അതിന് ശേഷം സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് പറയുകയാണ് ധനുഷ്. മുന്‍പൊരിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
”കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ആ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. അതാണ് ഹീറോ എന്ന് പറഞ്ഞു.എന്നാൽ, ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ സെറ്റിലുള്ളവരെല്ലാം എന്നെ നോക്കി ചിരിച്ചു. അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും…അവര്‍ കളിയാക്കി. അന്ന് അതു ഉള്‍ക്കൊള്ളാനുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ഞാനെന്‍റെ കാറിലിരുന്നു പൊട്ടിക്കരഞ്ഞു. പിന്നീട് ഞാന്‍ ചിന്തിച്ചു, എന്തുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്” ധനുഷ് പറയുന്നു.
അന്ന് കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ധനുഷിന്‍റെ വിജയയാത്ര ഇന്ന് ഗ്രേമാന്‍ എന്ന ഇംഗ്ലീഷ് സിനിമയിലെത്തി നില്‍ക്കുന്നു.ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സാണ് ഗ്രേമാനിന്‍റെ സംവിധാനം.