ന്യൂഡൽഹി: സ്വകാര്യ എയർലൈൻ കമ്പനിയായ സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഡി.ജി.സി.എ. എട്ട് ആഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായുണ്ടാവുന്ന സാങ്കേതിക തകരാറുകളിലാണ് നിയന്ത്രണം.
സാങ്കേതിക തകരാറിനെ തുടർന്ന് തുടർച്ചയായി വിമാനങ്ങൾക്ക് പ്രശ്നമുണ്ടാവുന്ന സാഹചര്യത്തിൽ സ്പൈസ്ജെറ്റിൽ പരിശോധന നടത്തിയെന്ന് ഡി.ജി.സി.എ വ്യക്തമാക്കുന്നു. തുടർന്ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. വിശ്വാസതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.
ഒരു എയർലൈനിനെതിരെ അടുത്തകാലത്ത് എടുക്കുന്ന ഏറ്റവും കടുത്ത നടപടിയാണിത്. എട്ട് ആഴ്ചത്തേക്ക് സ്പൈസ്ജെറ്റ് സർവീസുകൾ നിരീക്ഷിക്കാനും ഡി.ജി.സി.എ തീരുമാനിച്ചിട്ടുണ്ട്.