ന്യൂഡൽഹി: അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പുതിയ കുറ്റം ചുമത്തി ഡൽഹി പൊലീസ്. 2018 ൽ നടത്തിയ ട്വീറ്റ് മതസ്പർധയുണ്ടാക്കി എന്നാരോപിച്ചാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് സുഹൈലിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കവെ ഡൽഹി പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ എഫ്.ഐ.ആറിൽ ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ 35ാം വകുപ്പിനൊപ്പമാണ് ചേർത്തത്.
ക്രിമിനൽ ഗൂഢാലോചന എഫ്.ഐ.ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ഇടപെടാം. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ജാമ്യത്തിനായി സുബൈറിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര സ്ഥാപനമാണ് ‘ആൾട്ട് ന്യൂസ്’. 2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ’ എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതായും ഇതിനെതിരെ ‘ഹനുമാൻ ഭക്ത്’ എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം.