ന്യൂഡൽഹി ∙ പാർലമെന്റിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവിന് ‘കടിഞ്ഞാണിട്ട്’ കേന്ദ്രസർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, പാർലമെന്റിൽ ഉപയോഗിക്കുന്നതിനു വിലക്കുള്ള ‘അൺപാർലമെന്ററി’യായിട്ടുള്ള വാക്കുകളുടെ പട്ടിക ലോക്സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. അഴിമതി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സർക്കാർ പുതിയതായി ‘അൺപാർലമെന്ററി’യായി പ്രഖ്യാപിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.
കാപട്യം, കരിദിനം, കഴിവില്ലാത്തവൻ, ഏകാധിപതി, അരാജകവാദി, വഞ്ചന, കാപട്യം, പീഡിപ്പിക്കപ്പെടുന്നു, ലജ്ജിക്കുന്നു, ഖലിസ്ഥാനി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്കുണ്ട്. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഈ വാക്കുകളെ ‘അൺപാർലമെന്ററി’ ആയി പ്രഖ്യാപിച്ചത്.
പാർലമെന്റ് സമ്മേളിക്കുന്നതിനു മുന്നോടിയായി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് കൈപ്പുസ്തകം ഇറക്കാറുണ്ട്. അതിലാണ് പാർലമെന്റിൽ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വാക്കുകളെക്കുറിച്ച് വിശദീകരിക്കുക. സഭാരേഖകളിൽനിന്ന് നീക്കം ചെയ്യാനിടയുള്ള വാക്കുകളേക്കുറിച്ചും ഇതിൽ വിശദീകരിക്കാറുണ്ട്. വർഷകാല സമ്മേളനത്തിനു മുന്നോടിയായി പുതുക്കിയിറക്കിയ പതിപ്പിലാണ് അറുപത്തഞ്ചോളം വാക്കുകൾ കൂടി ഉൾപ്പെടുത്തിയത്.
മേൽപ്പറഞ്ഞ വാക്കുകളെല്ലാം ഇനിമുതൽ ‘അൺപാർലമെന്ററി’ ആയിരിക്കുമെന്നാണ് അറിയിപ്പ്. ഈ വാക്കുകൾ സഭാംഗങ്ങൾ ഉപയോഗിച്ചാലും അത് രേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും കൈപ്പുസ്തകം വിശദീകരിക്കുന്നത്. അതേസമയം, വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ അവസാന വാക്ക് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമായിരിക്കും.