ദില്ലി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓൾ ഇന്ത്യ ലീഗൽ സർവീസ് മീറ്റ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് .
കോടതികളിലെ ഒഴിവുകൾ നികതാത്തതും നിയമ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാത്തതുമാണ് കേസുകൾ കെട്ടികിടക്കാൻ കാരണം. ഈക്കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ആഭ്യർത്ഥിച്ചതാണ് എന്നാൽ സർക്കാർ ഈക്കാര്യം ഏറ്റെടുത്തിട്ടില്ല. ജൂഡീഷ്യറിയുടെ വേഗത വർധിപ്പിക്കേണ്ടത് ഇന്ത്യ പോലെ ഒരു രാജ്യത്തിന് ആവശ്യമാണ്. ഇതിനായി നിലവിലുള്ളതിനെക്കാൾ അടിസ്ഥാന സൗകര്യം കോടതികളിൽ വേണം. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനികവൽക്കരണവും നടത്തണം. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എൻ.വി രമണ പ്രസംഗത്തിൽ വ്യക്തമാക്കി.
രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ആറു ലക്ഷത്തിലധികം തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാരണെന്നും വിശാല അടിസ്ഥാനത്തിൽ പദ്ധതികൾ പരിഷ്ക്കരണത്തിന് വേണമെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടികിടക്കുന്നതിനെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജ്ജുവിന്റെ പരാമർശത്തിന് കൂടി മറുപടിയാണ് എൻവി രമണ ജയ്പൂരിൽ നടന്ന പതിനെട്ടാമത് ഇന്ത്യ ലീഗൽ സർവീസ് മീറ്റൽ പറഞ്ഞത്