ചെന്നൈ: ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് വന്‍ സംഘര്‍ഷം. ഒപിഎസ് വിഭാഗവും ഇപിഎസ് വിഭാഗവും ചേരിതിരഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു.
എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം നല്കിയ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
രാവിലെ 9.15ന് ആരംഭിക്കാനിരുന്ന യോഗത്തിന് ഒന്‍പത് മണിക്കാണ് കോടതി അനുമതി നല്‍കിയത്. ഇതോടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. സംഘര്‍ഷം മുറുകിയതോടെ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
2500ലധികം പേരുള്ള ജനറല്‍ കൗണ്‍സിലില്‍ ഭൂരിഭാഗവും ഇപിഎസ് അനുകൂലികളാണ്. ജൂണ്‍ 23-ന് നടന്ന മുന്‍ യോഗം ഇരു നേതാക്കളുടെയും തിരഞ്ഞെടുപ്പിന് അംഗീകാരം നല്കാത്തതിനാല് പ്രസീഡിയം ചെയര്മാന് യോഗം വിളിച്ചത് നിയമപരമാണെന്ന് ഇപിഎസ് വിഭാഗം വ്യക്തമാക്കി. ഇതേ മാതൃക സ്വീകരിച്ചാണ് 2017ല്‍ ഒപിഎസിനെ പാര്‍ട്ടി മേധാവിയായി നിയമിച്ചതെന്നും അവര്‍ പറയുന്നു. ഇതിന്മേലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ ഇരട്ട നേത്യത്വമാണുള്ളത്. ഇതില്‍ മാറ്റം വരുത്താനാണ് ഇപിഎസ് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ തീരുമാനം വരുന്നതോടെ ഇപിഎസ് ജനറല്‍ സെക്രട്ടറിയാകാനുള്ള സാധ്യത ഏറുകയാണ്.
പളനിസ്വാമി വിളിച്ച യോഗം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പനീര്‍സെല്‍വം കോടതിയെ സമീപിച്ചത്. നിയമം അനുശാസിക്കുന്നതനുസരിച്ച് കോ-ഓര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ക്കും മാത്രമേ യോഗം വിളിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. പ്രസീഡിയം ചെയര്മാന് വിളിച്ച യോഗം സാങ്കേതികമായി നിയമവിരുദ്ധമാണെന്നും അത് അഗീകരിക്കാനാവില്ലെന്നും പനീര്‍സെല്‍വം പറഞ്ഞു.